തിരുവനന്തപുരം: കെട്ടിട നിർമ്മാണം ആരംഭിച്ച ശേഷം ചട്ടലംഘനമുണ്ടായാൽ വലിയ നൂലാമാലകളിലേക്ക് നീങ്ങാതെ പ്രശ്നം പരിഹരിക്കാനുള്ള അവസരമൊരുങ്ങുന്നു. കെട്ടിട നിർമ്മാണം തുടങ്ങിയതിന് ശേഷം ചട്ടലംഘനമുണ്ടായാൽ പണി നിർത്തി വെയ്പ്പിച്ച് ലംഘനം ഒഴിവാക്കി പുതുക്കിയ സ്വയം സാക്ഷ്യപത്ര പ്രകാരം പെർമിറ്റ് നൽകി നിർമ്മാണം പുനരാരംഭിക്കണമെന്ന് വ്യക്തമാക്കുന്ന സർക്കുലർ തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. ഉത്തരവ് പാലിക്കപ്പെട്ടില്ലെങ്കിൽ തദ്ദേശ സെക്രട്ടറി പെർമിറ്റ് റദ്ദാക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യും. ചെറുകിട കെട്ടിടങ്ങൾ പണിയുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ നടപടിയാണിത്.
സ്വയം സാക്ഷ്യപത്രം ഉപയോഗിച്ച് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുന്ന ചട്ടങ്ങളെക്കുറിച്ച് ജൂൺ 28 ന് ഇറക്കിയ ഉത്തരവിൽ വ്യക്തത വരുത്തിയാണ് തദ്ദേശ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്. സ്വയം സാക്ഷ്യപത്രം ഉപയോഗിക്കാവുന്നത് മതസംഘടന കെട്ടിടങ്ങൾ ഉൾപ്പെടെ 7 വിഭാഗങ്ങൾക്കു മാത്രമാണെന്നാണ് സർക്കുലറിൽ വിശദമാക്കുന്നത്. ലോ റിസ്ക് ഗണത്തിൽപ്പെടുന്നവർക്കാണ് സ്വയം സാക്ഷ്യപ്പെടുത്താനുള്ള അവസരം ലഭിക്കുക. 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ളതും 7 മീറ്ററിൽ കൂടാതെ ഉയരമുള്ളതും ഇരുനിലയിൽ പരിമിതപ്പെടുത്തിയിട്ടുള്ളതുമായ ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധ സദനങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ളതും ഹാനികരമല്ലാത്തതുമായ വ്യാവസായിക കെട്ടിടങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അനുമതി ലഭ്യമാകുന്നത്.
ലോ റിസ്ക് ഗണത്തിൽപ്പെട്ട കെട്ടിട നിർമ്മാണത്തിനായി എംപാനൽഡ് ലൈസൻസികളാണ് നിശ്ചിത ഫീസ് അടച്ച് തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാനുകൾ ഉൾപ്പെടെ നൽകേണ്ടത്. അപേക്ഷയ്ക്ക് തദ്ദേശ സെക്രട്ടറി അനുവാദം നൽകുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കും. ഇതിനു ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ, അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാമെന്നും ഉത്തരവിൽ പറയുന്നു.
സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റ് പ്രകാരമുള്ള പ്ലാനിൽ ചട്ടലംഘനം കണ്ടെത്തിയാൽ ഉടമസ്ഥൻ തിരുത്തി നൽകണമെന്നും തിരുത്തിയ പ്ലാനിന് റിവൈസ്ഡ് സെൽഫ് സർട്ടിഫൈഡ് ബിൽഡിങ് പെർമിറ്റ് വാങ്ങണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ ചട്ട പ്രകാരം ഏതെങ്കിലും വകുപ്പുകളുടെ/ഏജൻസികളുടെ എതിർപ്പില്ലാ രേഖ ആവശ്യമുണ്ടെങ്കിൽ അതു സ്വയം സാക്ഷ്യപ്പെടുത്തിയുള്ള അനുമതിക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്ലിന്ത് ലെവൽ വരെ നിർമ്മാണം പൂർത്തിയാകുമ്പോൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് തദ്ദേശ സെക്രട്ടറിക്ക് നിർബന്ധമായും നൽകണം. ഭൂമി ഖനനത്തിന് സെക്രട്ടറിയുടെ അനുമതി ആവശ്യമായ നിർമ്മാണം സ്വയം സാക്ഷ്യപത്ര പരിധിയിൽപ്പെടില്ല. എംപാനൽഡ് ലൈസൻസ് രജിസ്ട്രേഷനും എംപാനൽഡ് ലൈസൻസിയ്ക്കും നാലു വർഷമാണ് കാലാവധി. ലോ റിസ്ക് കെട്ടിടത്തിന് സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ അനുമതിയില്ലാതെ സാധാരണ രീതിയിൽ അപേക്ഷ നൽകാമെന്നും പെർമിറ്റ് ലഭിച്ച ശേഷം കെട്ടിട നിർമ്മാണം രേഖപ്പെടുത്താൻ രേഖപ്പെടുത്തിയ തീയതിയിലോ അതിന് ശേഷമോ മാത്രമെ നിർമ്മാണം ആരംഭിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.

