ചെന്നൈ: സിബിഐയ്ക്കു കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനെയും സിഎജിയെയും പോലെ കൂടുതൽ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സിബിഐയ്ക്കു നൽകണമെന്നാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിനു വേണ്ടി ആവശ്യമെങ്കിൽ പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായെന്നും കോടതി അറിയിച്ചു. എൻ കിരുബാകരൻ, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം.
വിവാദ കേസുകൾ വരുമ്പോഴും ലോക്കൽ പോലീസ് അന്വേഷണത്തിൽ ഉഴപ്പുന്നുവെന്ന് തോന്നുമ്പോഴും സിബിഐ അന്വേഷണത്തിന് വേണ്ടി ഇപ്പോഴും ആവശ്യം ഉയരുന്നുണ്ട്. ഇത് സി ബി ഐക്ക് രാജ്യത്തുള്ള മതിപ്പിന്റെ ഉദാഹരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ അടുത്ത കാലങ്ങളിൽ ഒരു അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ മതിയായ സൗകര്യങ്ങളോ അന്വേഷണ ഉദ്യോഗസ്ഥരോ ഇല്ലെന്ന കാരണം കാണിച്ച് സി ബി ഐ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഈ ഒഴിഞ്ഞുമാറൽ അന്വേഷണ ഏജൻസിക്ക് മതിയായ സ്വാതന്ത്ര്യം ഇല്ലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ടെന്നും അത് മാറേണ്ട സമയമായെന്നു കോടതി വ്യക്തമാക്കി.

