24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ; തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം വിമൻസ് കോളേജിൽ 19 മുതൽ 24 x 7 വാക്‌സിനേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ അറിയിച്ചു.

വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത. വാക്സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും ഒബ്‌സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. വാക്‌സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ വാക്‌സിനേഷൻ ഡ്രൈവിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ജില്ലാ കളക്ടർ വ്യക്തമാക്കി.

ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ 18 വയസ്സിന് മുകളിലുള്ളവർക്ക് വാകസിനേഷൻ നൽകുന്നു. ഇതിനായുള്ള സ്‌പോട്ട് നാളെ മുതൽ എല്ലാ ദിവസവും വൈകുന്നേരം മൂന്നു മണിക്ക് ഓപ്പൺ ആകും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ട്രിവാൻഡ്രം എഹെഡിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഓണം അവധി ദിവസങ്ങളിൽ പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ആകെ 27,95,191 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. ആദ്യ ഡോസ് 20,38,904 (59.5%), രണ്ടാം ഡോസ് 75 62 87(22.1%). ഈ അഭിമാനാർഹമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും കളക്ടർ കൂട്ടിച്ചേർത്തു.