മരിക്കാൻ തയ്യാർ; താലിബാൻ ഭീകരർ വന്ന് കൊല്ലുന്നതും കാത്തിരിക്കുകയാണെന്ന് അഫ്ഗാനിലെ ആദ്യ വനിതാ മേയർ

കാബൂൾ: ‘താലിബാൻ ഭീകരർ വന്ന് കൊല്ലുന്നതും കാത്തിരിക്കുകയാണ് താൻ’. അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ മേയറായ സരീഫ ഗഫാരിയുടെ വാക്കുകളാണിത്. ഭയമോ പതർച്ചയോ ഒന്നുമില്ലാതെ ഉറച്ച ആത്മവിശ്വാസത്തോടെയാണ് സരീഫ ഈ വാക്കുകൾ പറയുന്നത്. താൻ മരിക്കാൻ തയ്യാറാണെന്നും ഒരു പ്രതിരോധവുമില്ലാതെ തന്നെ കീഴ്‌പ്പെടുത്താമെന്നും സരീഫ പറയുന്നു. രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഭരണാധികാരി കൂടിയാണ് സരീഫ.

താലിബാൻ സൈന്യം കടന്നുവരുന്നതും കാത്ത് താനും ഭർത്താവും ഇവിടെ കാത്തിരിക്കുകയാണ്. രക്ഷപ്പെട്ടു കൂടേ എന്നു നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ എവിടെ, എങ്ങോട്ടു പോകാനാണ്. തന്റെ വിധി എന്താണെന്ന് തീർച്ചപ്പെടുത്തി തന്നെയാണ് സരീഫ ഇപ്പോഴും അഫ്ഗാനിൽ തുടരുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചാൽ വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. പലായനത്തിനിടെ വീണു മരിച്ചേക്കാം. ഉന്തിലും തള്ളിലും ജീവൻ നഷ്ടമായേക്കാം. വെടിയുണ്ടയ്‌ക്കോ കൂർത്ത കല്ലുകൾക്കോ ഇരയാവാം. സ്വന്തം രാജ്യത്ത് ജീവിച്ചു മരിക്കുന്നതാണ് അതിനേക്കാൾ ഭേദം എന്നാണ് സരീഫയുടെ നയം.

പ്രസിഡന്റ് ഉൾപ്പെടെ അഫ്ഗാന്റെ ഭരണാധികാരികളിൽ മിക്കവരും നയതന്ത്ര ഉദ്യോഗസ്ഥരും ജീവനും കൊണ്ട് രക്ഷപ്പെട്ടുകഴിഞ്ഞു. എന്നാൽ തനിക്കെങ്ങോട്ടും പോകാനില്ലെന്നും സരീഫ കൂട്ടിച്ചേർക്കുന്നു. നേരത്തേ പല തവണ താലിബാൻ സരീഫയ്ക്കു നേരെ വധഭീഷണി മുഴക്കിയിരുന്നു. മൂന്നു തവണ വധശ്രമത്തിൽ നിന്നു കഷ്ടിച്ചാണു സരീഫ രക്ഷപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം നവംബർ 15 ന് സരീഫയ്ക്ക് താലിബാന്റെ ആക്രമണത്തിൽ തന്റെ പിതാവിനെ നഷ്ടപ്പെട്ടു. അതിനാൽ തന്നെ തന്റെ വിധി എന്താകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് സരീഫ.