കണ്ണൂരിൽ പിടിയിലായ യുവതികൾക്ക് ഐസിസുമായി അടുത്ത ബന്ധം നിർണായക വെളിപ്പെടുത്തലുകളുമായി എൻഐഎ

കണ്ണൂർ: രാജ്യത്ത് ഐസിസിന് വേണ്ടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിൽ കണ്ണൂരിൽ നിന്നും യുവതികൾ അറസ്റ്റിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. യുവതികൾ ഐസിസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്. യുവതികൾക്ക് ഐസിസുമായി അടുത്തബന്ധമുണ്ടെന്നും എൻ ഐ എ പറയുന്നു.

കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്‌റാൻ വരെ എത്തിയെന്നും എൻഐഎ വ്യക്തമാക്കുന്നു. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐസിസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐസിസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകിയെന്നും കാശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ വെളിപ്പെടുത്തി.

ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കാശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ എഫ്‌ഐആറിൽ വിശദമാക്കുന്നു. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം വളരെ രഹസ്യമായാണ് ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തത്.