തൃശൂർ: 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പി.എഫ് മാത്യൂസ്, ഉണ്ണി. ആർ, ഒ.പി സുരേഷ് തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അർഹരായത്. അടിയാളപ്രേതം എന്ന നോവലിനാണ് പി എഫ് മാത്യൂസ് പുരസ്‌കാരം നേടിയത്. ഒ പി സുരേഷിന് താജ്മഹൽ എന്ന കവിതയ്ക്കും ഉണ്ണിയ്ക്ക് വാങ്ക് എന്ന ചെറുകഥയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.
25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിർന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് പുരസ്‌കാരം. കെ.കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ.ആർ മല്ലിക, സിദ്ധാർഥൻ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്മാൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ശ്രീജിത്ത് പൊയിൽക്കാവ് (നാടകം), ഡോ. പി സോമൻ (സാഹിത്യ വിമർശനം), ടി.കെ ആനന്ദി (വൈജ്ഞാനിക സാഹിത്യം), കെ. രഘുനാഥൻ (ജീവചരിത്രം-ആത്മകഥ), വിധു വിൻസെന്റ് (യാത്രാവിവരണം), അനിത തമ്പി, സംഗീത ശ്രീനിവാസൻ (വിവർത്തനം) പ്രിയ എ.എസ് ബാലസാഹിത്യം, ഇന്നസെന്റ് (ഹാസസാഹിത്യം) തുടങ്ങിയവരും പുരസ്‌കാരം നേടി.
പ്രൊഫ. പി നാരായണമേനോൻ (ഐ.സി ചാക്കോ അവാർഡ്), ജെ. പ്രഭാഷ്, ടി.ടി ശ്രീകുമാർ (സി.ബി കുമാർ അവാർഡ്), വി. ശിശുപാലപ്പണിക്കർ (കെ.ആർ നമ്പൂതിരി അവാർഡ്), ചിത്തിര കുസുമൻ (കനകശ്രീ അവാർഡ്), കെ.എൻ പ്രശാന്ത് (ഗീതാ ഹിരണ്യൻ അവാർഡ്), കേശവൻ വെളുത്താട്ട്, വി. വിജയകുമാർ (ജി.എൻ പിള്ള അവാർഡ്), എം.വി നാരായണൻ (കുറ്റിപ്പുഴ അവാർഡ്), ഗീതു എസ്.എസ് (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) എന്നിവർ എൻഡോവ്മെന്റ് പുരസ്‌കാരത്തിനും അർഹരായി.

