അഫ്ഗാനിസ്ഥാനിൽ പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജർക്ക് അഭയം നൽകുമെന്ന് കാനഡ; പ്രഖ്യാപനം യുഎൻ സെക്യൂരിറ്റി കൗൺസിലിൽ

ടൊറന്റൊ: താലിബാൻ നിയന്ത്രണത്തിലാക്കിയതോടെ അഫ്ഗാനിസ്ഥാനിൽ പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദു, സിഖ് വംശജർക്ക് അഭയം നൽകുമെന്ന് കനേഡിയൻ സർക്കാർ. 20,000 ഹിന്ദു, സിഖ് വംശജർക്ക് കാനഡയിൽ അഭയം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ ഓഗസ്റ്റ് 16 ന് ചേർന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിലാണ് കാനഡ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയൊരു കൂട്ടം രക്ഷാപ്രവർത്തകർ അഫ്ഗാനിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂറും ഇത് സംബന്ധിച്ചു പ്രവർത്തന നിരതരാണെന്ന് കാനഡ ഇമിഗ്രേഷൻ മിനിസ്റ്റർമാർക്കൊ മെൻഡിസി അറിയിച്ചു. ആൽബർട്ടായിലുള്ള മാൻമീറ്റ് സിംഗ് ബുള്ളർ ഫൗണ്ടേഷനുമായി അഭയാർഥികളെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ കാനഡയിൽ എത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. അഭയാർഥികളെ കൊണ്ടുവരുന്നതിനുള്ള സഹകരണം നൽകുമെന്ന് കാനഡ പ്രതിരോധവകുപ്പ് മന്ത്രിയും സിഖ് വംശജനുമായ ഹർജിത് സാജനും അറിയിച്ചു.

1990 ൽ താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തപ്പോൾ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങൾക്കാണ് കാനഡ അഭയം നൽകിയത്.