കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്രം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ സർക്കാർ കേരളത്തിന് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് അടിയന്തിര ആവശ്യങ്ങൾക്കായി ജില്ലകൾക്ക് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജി(ഇ.സി.പി.ആർ)ന് കീഴിലാണ് തുക അനുവദിക്കുന്നത്.

ഓരോ ജില്ലകൾക്കും അവരുടെ മെഡിക്കൽ പൂൾ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം കേന്ദ്രം അനുവദിക്കുന്നത്. ജില്ലാ ആശുപത്രികളിൽ പീഡിയാട്രിക് ഐ.സി.യുകൾ രൂപീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങൾ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജിൽ 267.35 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണാ ജോർജമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കേരളത്തിന് കൂടുതൽ വാക്‌സിൻ നൽകുമെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പ് നൽകി. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.