ഇംഗ്ലണ്ടിനെ തൂക്കിയെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍; ലോര്‍ഡ്‌സില്‍ ഇത് ചരിത്രവിജയം !

ലോര്‍ഡ്സ്: കരുത്തരായ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി രണ്ടാം ടെസ്റ്റില്‍ 151 റണ്‍സിന്റെ ജയവുമായി ഇന്ത്യ. അഞ്ചാം ദിനത്തിലെ ഇന്ത്യയുടെ 272 റണ്‍സ് ലക്ഷ്യംവെച്ച ഇംഗ്ലണ്ട് 120 റണ്‍സിന് പുറത്തായി. ലോര്‍ഡ്സില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റ് ജയം.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ച് തകര്‍പ്പന്‍ വിക്കറ്റ് വേട്ട നടത്തിയ ( 4 വിക്കറ്റ് ) മുഹമ്മദ് സിറാജ് ആണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍മാരെ സംപൂജ്യരാക്കി മടക്കിബൂമ്രയും ഷമിയും കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് അനുകൂലമാക്കി. പിന്നാലെ ഹമീദിനെ ഇശാന്ത് ശര്‍മയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് 44-3 എന്ന സ്‌കോറില്‍ ഒതുങ്ങിയിരുന്നു.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ (33) ബൂമ്ര മടക്കിയതോടെ കളി ഇന്ത്യന്‍ വരുതിയില്‍ ആയി. റൂട്ടിന് ശേഷം ബട്ട്ലറും മൊയിന്‍ അലിയും ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തിന് മുന്നില്‍ അവരും അടിയറവ് വെച്ചു.

എന്നാല്‍, രണ്ടാം ഇന്നിങ്സിലെ ഇന്ത്യുടെ ബാറ്റിങ്ങും തകര്‍ച്ചയിലായിരുന്നു ആരംഭം. പൂജാരയും രഹാനെയും മടങ്ങിയതിന് ശേഷം അര്‍ധ ശതകം നേടിയ മുഹമ്മദ് ഷമിയുടേയും 34 റണ്‍സ് നേടിയ ബൂമ്രയുടേയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് 271 എന്ന ലീഡ് കണ്ടെത്താന്‍ സഹായകമായത്.