സമഗ്ര മാറ്റത്തിനൊരുങ്ങി സഹകരണ മേഖല; നടപടി ക്രമങ്ങളിലെ വീഴ്ച ഗൗരവ കുറ്റമായി കണക്കാക്കും

തിരുവനന്തപുരം: സമഗ്ര മാറ്റത്തിനൊരുങ്ങി സഹകരണ മേഖല. ക്രമക്കേടുകളും തട്ടിപ്പും തടയുന്നതിനായാണ് സഹകരണ മേഖലയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്തു വന്നത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ പോലും ബാധിച്ചിരുന്നു.

സഹകരണ സംഘങ്ങളിൽ നടത്തുന്ന ഓഡിറ്റ് പരിശോധനയിൽ, ക്രിമിനൽ സ്വഭാവമുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ മറ്റ് അന്വേഷണ ഏജൻസികളെയോ അറിയിച്ച് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ടാനും അന്വേഷണം ആരംഭിക്കാനും സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. സഹകരണ വിജിലൻസ് അന്വേഷിക്കുന്ന പരാതികളിലും കേസുകളിലും ക്രിമിനൽ നടപടി പ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഭേദഗതിയും നിയമത്തിലുണ്ടാകും. കൃത്യമായ ഇടവേളകളിൽ സഹകരണ ബാങ്കുകളിൽ പരിസോധന നടത്തും. ഇടയ്ക്കിടെ മിന്നൽ പരിശോധനകളും ഉണ്ടാകും.

നടപടി ക്രമങ്ങളിലെ വീഴ്ചയും വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഗൗരവ കുറ്റമായി കണക്കാക്കുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും. ഇൻസ്പെക്ഷൻ പെർഫോമ പരിഷ്‌കരിക്കുകയും സഹകരണ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുകയും ചെയ്യും. നിലവിലുള്ള സ്റ്റാഫ് പാറ്റേൺ 1981 ലാണ് അംഗീകരിച്ചത്. ഇപ്പോഴത്തെ സഹകരണ സംഘങ്ങളുടെ എണ്ണത്തിനും ജോലിഭാരത്തിനും അനുസരിച്ചായിരിക്കും സ്റ്റാഫ് പാറ്റേൺ പുതുക്കുന്നത്. താലൂക്ക്, ജനറൽ വിഭാഗം ഓഫിസുകളിലെ യൂണിറ്റ് ഇൻസ്പെക്ടർമാരെ ഫീൽഡ് ജോലികളിൽ കാര്യക്ഷമമായി ഉപയോഗിക്കും.

ഈ ഘട്ടത്തിലുണ്ടാകുന്ന ഒഴിവ് നികത്താനായി കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. താലൂക്ക് തല യൂണിറ്റുകൾ സംഘങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പുനഃക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സഹകരണ സംഘം ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ രണ്ടു വർഷത്തിൽ കൂടുതൽ ഒരു സ്ഥലത്തു നിയോഗിക്കില്ല. വകുപ്പ് ഓഡിറ്റർമാരെ മൂന്നു വർഷത്തിൽ കൂടുതലും തുടരാൻ അനുവദിക്കില്ല. സഹകരണ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റം സമയബന്ധിതമായി നടപ്പിലാക്കും. സ്ഥലംമാറ്റ നിബന്ധനകൾ കർശനമായി നടപ്പിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഭരണസമിതി അംഗങ്ങൾക്ക് രണ്ട് ടേം മാത്രമാക്കിയേക്കും. അഴിമതി രഹിതവും സുതാര്യവുമായ ഇടപാടുകളിലൂടെ സഹകരണ സംഘങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നത്.