മുത്തലാഖ് നിരോധന നിയമം; ഭർത്താക്കന്മാരാൽ ഉപേക്ഷിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ എണ്ണത്തിൽ വർധനവ്

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമം പ്രശ്‌നങ്ങൾ നിറഞ്ഞ വിവാഹബന്ധത്തിനുള്ളിൽ കഴിയുന്ന സ്ത്രീകളുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ട്. തലാഖ് ചൊല്ലാതെതന്നെ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാനോ പുനർവിവാഹം കഴിക്കാനോ കഴിയുന്നില്ല. ഇതാണ് സ്ത്രീകളുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സാക്കിറ എന്ന യുവതിയുടെ അനുഭവം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. 18 ദിവസങ്ങൾ മാത്രമെ സാക്കിറയ്ക്ക് ദാമ്പത്യ ബന്ധം അനുഭവിക്കാനുള്ള യോഗം ഉണ്ടായിരുന്നുള്ളു. വിവാഹം കഴിഞ്ഞ് 19 -ാം ദിവസം സാക്കിറയുടെ ഭർത്താവ് കൊലപാതക കുറ്റത്തിന് പ്രതിചേർക്കപ്പെട്ട് ജയിലിലായി. തുടർന്ന് പുതുമോടി മാറുന്നതിന് മുൻപ് തന്നെ സാക്കിറയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിന്നീട് ഭർത്താവ് തിരികെ എത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു സാക്കിറ. ഇതിനിടെ ഇവർ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സാക്കിറയുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇയാളുടെ ജയിൽ മോചനത്തിനായി പണം ചെലവഴിച്ചതെല്ലാം സാക്കിറയുടെ കുടുംബമായിരുന്നു.

‘അദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി തങ്ങൾ 25 ലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നിട്ടും അയാൾ തന്നെ ഉപേക്ഷിച്ചുവെന്ന്’ സാക്കിറ പറയുന്നു. ‘വിവാഹമോചനം നൽകാനോ ജീവനാംശം നൽകാനോ അയാൾ തയ്യാറായില്ലെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നിർബന്ധിച്ചാൽ തന്റെ മകനെ കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സാക്കിറ വ്യക്തമാക്കി.

സാക്കിറയെ പോലെ നിരവധി സ്ത്രീകൾ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നുണ്ട്. മുൻപ് വിവാഹമോചനത്തിൽ കലാശിക്കുമായിരുന്ന 30 ശതമാനത്തോളം കേസുകളിൽ ഇപ്പോൾ ഭാര്യമാർ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് മതനേതാക്കളും ഉദ്യോഗസ്ഥരും പറയുന്നത്. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഭാര്യമാർ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചതായി തെലങ്കാനയിലെയും ആന്ധ്ര പ്രാദേശിലെയും ജമാഅത്ത് ഉലമ ജനറൽ സെക്രട്ടറി ഹാഫിസ് പീർ ഖലീഖ് അഹമ്മദ് സബർ ആരോപിക്കുന്നു.

മുത്തലാഖ് നിരോധിച്ചതോടെ ഒരുപാട് പുരുഷന്മാർക്ക് ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഒരേയൊരു വഴിയായി ഭാര്യമാരെ ഉപേക്ഷിക്കൽ മാറിയതായി സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതീവ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ കടന്നു പോകുന്നതെന്നും ദൈനംദിന ജീവിതോപാധിയ്ക്ക് പോലും ഇവർ കഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും സാമൂഹ്യ പ്രവർത്തകർ വിശദമാക്കുന്നു.