തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 19,49,640 ഓണക്കിറ്റുകൾ. ഭക്ഷ്യ മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്നും കഴിഞ്ഞദിവസം വരെയുള്ള കണക്കുകളാണ് ഇതെന്നും മന്ത്രി വിശദമാക്കി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത്. 239812 കിറ്റുകളാണ് ജില്ലയിൽ വ്യാഴാഴ്ച വരെ വിതരണം ചെയ്തത്. തിരുവനന്തപുരം- 220991, തൃശൂർ- 194291, ആലപ്പുഴ- 137662, എറണാകുളം- 159631, ഇടുക്കി- 93931, കണ്ണൂർ- 98986, കാസർകോട്- 76501, കൊല്ലം- 130092, കോട്ടയം- 97460, കോഴിക്കോട്- 176308, പാലക്കാട്- 165358, പത്തനംതിട്ട- 81692, വയനാട്- 76925 എന്നിങ്ങനെയാണ് വിതരണം ചെയ്ത കിറ്റുകളുടെ കണക്ക്. ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആദിവാസി മേഖലകളിലുള്ളവർക്ക് ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കുമെന്നും മന്ത്രി അനിൽ വ്യക്തമാക്കി. ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പുളിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കം കുറിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും കിറ്റ് വിതരണത്തിൽ പങ്കെടുക്കും. ഈ മാസത്തെ അരി വാങ്ങാത്ത ആദിവാസി വിഭാഗത്തിലുള്ളവർക്ക് അതും എത്തിച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കും. അനർഹർ കൈവശം വച്ചിരുന്ന 1,34,170 മുൻഗണനാ റേഷൻ കാർഡുകളാണ് തിരിച്ചേൽപ്പിച്ചിരിക്കുന്നതെന്നും അർഹതയുള്ള 12,000 പേർക്ക് കാർഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. എ.എ.വൈ വിഭാഗത്തിലെ കാർഡുകളുടെ വിതരണം ആഗസ്റ്റ് 20 ന് പൂർത്തിയാകും. ഈ വിഭാഗത്തിൽ പെട്ടവർക്ക് സെപ്റ്റംബർ ഒന്നു മുതൽ അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കും. സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനു പുറമെ 750 രൂപയുടെ സൗജന്യ വൗച്ചറും ജീവനക്കാർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

