കൊച്ചി: സംസ്ഥാനത്ത് ഈ വർഷം ലഭിച്ച മഴയിൽ 26% കുറവ്. കാലാവസ്ഥാ വിഭാഗമാണ് ഇതുസംബന്ധിച്ച ജൂൺ മുതൽ സെപ്തംബർ മാസം വരെയുള്ള മഴയുടെ ലഭ്യതയിലാണ് കുറവ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ മാത്രമാണ് സാധാരണ നിലയിലെങ്കിലും മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
1148 മില്ലി മീറ്റർ മഴയാണ് ഇത്തവണ ജൂൺ 1 മുതൽ കഴിഞ്ഞ ദിവസം വരെ ലഭിച്ചത്. 1559.5 മില്ലിമീറ്റർ മഴയാണ് സാധാരണ ഈ സമയത്തു ലഭിക്കേണ്ടത്. കോട്ടയത്ത് മൂന്ന് ശതമാനം അധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ ആറ് ശതമാനവും എറണാകുളം ജില്ലയിൽ 12 ശതമാനവും മഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ നിലയിൽ നിന്ന് 19% വരെ കുറവോ കൂടുതലോ മഴ പെയ്യുന്നതിനെയാണ് സാധാരണ നില എന്നു പറയുന്നത്.
പത്തനംതിട്ടയിൽ 1171.7 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1106.6 മില്ലി മീറ്ററാണ് ലഭിച്ചത്. എറണാകുളത്ത് 1521.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1342.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയത്തു സാധാരണ മഴ ലഭ്യത 1384.1 മില്ലി മീറ്ററാണ്. ഇന്നലെ വരെ കോട്ടയത്ത് 1428.9 മില്ലി മീറ്റർ മഴ ലഭിച്ചു.
പാലക്കാട്, വയനാട് ജില്ലകളിലാണ് ജൂൺ ഒന്നു മുതൽ ഇന്നലെ വരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 39 ശതമാനം കുറവാണ് ഇക്കുറി ഇവിടങ്ങളിലുണ്ടായത്. കണ്ണൂർ,മലപ്പുറം ജില്ലകളിൽ 36 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ 28 ശതമാനവും ഇടുക്കിയിൽ 23 ശതമാനവും കാസർകോട് 29 ശതമാനവും കൊല്ലത്ത് 31 ശതമാനവും കോഴിക്കോട് 21 ശതമാനവും തിരുവനന്തപുരം 33 ശതമാനവും തൃശൂർ 27 ശതമാനവും മഴയിൽ കുറവുണ്ടായി.
20 ശതമാനം മുതൽ 9 ശതമാനം വരെ മഴ കുറയുന്നത് ഡെഫിഷ്യൻസി അഥവാ സാധാരണ നിലയിലും കുറഞ്ഞ മഴ ലഭ്യതയെ ആണു കാണിക്കുന്നത്. 60 ശതമാനത്തിലേറെയുള്ള കുറവ് ഗണ്യമായ വരൾച്ചയുടെ സൂചകമാണെന്നാണ് വിദഗ്ധർ പറയുന്നത്.

