കോവിഡ് കേസുകൾ വർധിക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രി കേരളം സന്ദർശിക്കും

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കേരളം സന്ദർശിക്കും. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 16-നാണ് അദ്ദേഹം കേരളത്തിൽ എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും എൻ.സി.ഡി.സി മേധാവിയും അദ്ദേഹത്തെ അനുഗമിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ രാജ്യത്ത് ടി.പി.ആർ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനം സന്ദർശിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായുള്ള രൂപരേഖ ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.

സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ കൂടിക്കാഴ്ച്ചയിൽ അവലോകനം ചെയ്യും.