കോവിഡിന്റെ ഉത്ഭവം ചൈനയുടെ പിഴവെന്ന് ലോകാരോഗ്യ സംഘടനയും, വുഹാന്‍ ലാബിനെ വെള്ളപൂശിയ ശാസ്ത്രജ്ഞനും മനംമാറ്റം !

ലോകത്തെയാകെ ഉലച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ പിഴവ് മൂലം വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതായിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയും. ആദ്യ കോവിഡ് രോഗിക്ക് വുഹാന്‍ ലാബിലെ വവ്വാലില്‍ നിന്നുമായിരിക്കാം രോഗം പകര്‍ന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ തലവന്‍ ഡോക്ടര്‍ പീറ്റര്‍ എംബരേക്ക് വ്യക്തമാക്കുന്നത്.

ആദ്യമായി കോവിഡ് ബാധയുണ്ടായത് ലാബിലെ ഗവേഷകനാകാമെന്നും, വവ്വാലില്‍ നിന്നും വൈറസ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടയിലായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ഡെന്മാര്‍ക്കിലെ ടി വി 2 എന്ന ചാനലിലായിരുന്നു അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

നേരത്തെ, വൈറസ് ലാബില്‍ നിന്നും രക്ഷപ്പെട്ടതാകാന്‍ ഒരു വഴിയും ഇല്ല എന്നായിരുന്നു അന്വേഷണ സംഘം ഉറപ്പിച്ചു പറഞ്ഞിരുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കോവിഡ് വ്യാപനത്തില്‍ വുഹാന്‍ ലാബിനുള്ള പങ്ക് പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു.

കോവിഡ് വ്യാപനത്തില്‍ ലോകം സംശയത്തോടെ നോക്കുന്ന വുഹാന്‍ ലാബിനെതിരെ ലോകാരോഗ്യ സംഘടനയും പരസ്യമായി പ്രതികരിച്ചിരിക്കുന്ന സാഹചര്യത്തില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ എന്ത് മറുപടിയാണ് നല്‍കുകയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

കൊറോണവൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നും, ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണല്‍ ലബോറട്ടറി നേരത്തേ അറിയിച്ചിരുന്നു.