കണ്ടെയ്ൻമെന്റ് സോണിൽ രോഗബാധ ഇല്ലാത്ത മുഴുവൻ പേർക്കും കോവിഡ് വാക്‌സിൻ നൽകും: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ടെയ്‌മെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തുമെന്നും നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്‌സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജ്ജിതമായ പ്രവർത്തനം നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലകൾക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിൻ ഡോസുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകൾ 25,000 വാക്‌സിനേഷനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും. സർക്കാർ ഓഫീസുകളിൽ ഓണത്തോട് അനുബന്ധിച്ച് പൂക്കളം ഇടുന്നത് ഒഴികെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കണം. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.