കരുനാഗപ്പള്ളിയിലെ പരാജയം; അന്വേഷണം നടത്തുന്നതിനായി കമ്മിഷനെ നിയോഗിക്കുമെന്ന് സിപിഐ

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ പരാജയം അന്വേഷിക്കുന്നതിനായി കമ്മിഷനെ നിയോഗിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ല കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു കൺവീനറും ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി. ബാബു അജയപ്രസാദ് എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ അടക്കം അന്വേഷണ പരിധിയിൽ വരുന്നതിനാൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നേതൃത്വം ഇത് നിരാകരിക്കുകയായിരുന്നു.

ചടയമംഗലത്ത് സ്ഥാനാർത്ഥി നിർണയത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ. മുസ്തഫയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്താനും യോഗത്തിൽ തീരുമാനിച്ചു. ചടയമംഗലത്തെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ മുസ്തഫ വിമത കൺവെൻഷൻ അടക്കം വിളിച്ചു ചേർത്തിരുന്നു. അതേസമയം എ. മുസ്തഫയുടെ കാര്യത്തിൽ വിചിത്രമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയും അതോടൊപ്പം മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തത് സംഘടന ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം. എ. മുസ്തഫ സംഭവിച്ച വീഴ്ച ഏറ്റുപറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് മണ്ഡലം കമ്മിറ്റി ഘടകമായി നൽകിയതെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുല്ലക്കര രത്‌നാകരൻ പറഞ്ഞു. കുറ്റവാളി തന്നെ ശിക്ഷ വിധിക്കുന്നതിന് തുല്യമാണിതെന്നും ആക്ഷേപമുണ്ട്. തനിക്കെതിരെയുള്ള അച്ചടക്ക നടപടി എ. മുസ്തഫ അംഗീകരിച്ചു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും യോഗത്തിൽ മുസ്തഫ ആവശ്യപ്പെട്ടു. താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് മുസ്തഫ പറയുന്നത്.