സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം: പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന രീതിയിലാണ് സർക്കാർ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെൻമെന്റ് സോണായി കണക്കാക്കും. 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്റ് നിയന്ത്രണം പ്രഖ്യാപിക്കുന്നത്. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത്. എന്നാൽ ഇനി മുതൽ രോഗ വ്യാപനമുണ്ടെങ്കിൽ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം. ഒറ്റ ദിവസം 100 മീറ്റർ പ്രദേശത്ത് അഞ്ച് പേർക്ക് രോഗവ്യാപനമുണ്ടായാൽ അവിടം മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിച്ച് നടപടികൾ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകൾ, ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങൾ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ ഉത്തരവിൽ വിശദമാക്കുന്നു.