വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രം

covid

ന്യൂഡൽഹി: വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രമെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ നൽകിയ 53.14 കോടി വാക്സിൻ ഡോസുകളിൽ ഏകദേശം 2.6 ലക്ഷം ആളുകൾ മാത്രമാണ് രോഗബാധിതരായതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.

രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്‌സിനേഷന് ശേഷം രോഗബാധയുണ്ടായവരിൽ 1.72 ലക്ഷം(1,71,511) പേർ ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ചവരാണ്.

രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന മൂന്ന് കോവിഡ് വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവ ‘ബ്രേക്ക്ത്രൂ അണുബാധകളിൽ’ നിന്ന് ഒരേപോലയുള്ള പരിരക്ഷ നൽകുന്നുവെന്നും കണക്കുകൾ വിശദമാക്കുന്നു. വാക്സിനെയും അതിജീവിച്ച ബ്രേക്ക് ത്രൂ അണുബാധ കുറവാണെങ്കിലും ഇന്ത്യയിലും വിദേശത്തുമായി കണ്ടുവരുന്ന വൈറസിന്റെ കൂടുതൽ ആക്രമണാത്മക വകഭേദങ്ങൾ ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. വാക്സിനെ അതിജീവിച്ചുണ്ടായ കൊറോണ വൈറസിന്റെ ജീനോം സീക്വൻസിങ് നടത്തി അത് ഏത് വകഭേദമാണെന്നും കണ്ടെത്താനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബ്രേക്ക് ത്രൂ ഉണ്ടായാലും വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധ ഉണ്ടായാലും ആശുപത്രി ചികിത്സ തേടേണ്ട സാധ്യതയും മരണ സാധ്യതയും ഇവർക്ക് കുറവായിരിക്കുമെന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ പറയുന്നത്.