നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ കൂറുമാറി; വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായിരുന്ന നടി കാവ്യാ മാധവന്‍ കൂറുമാറി. ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് 34-ാം സാക്ഷിയായിരുന്ന കാവ്യ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ കൂറുമാറിയത്.

വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.

കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിനു ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് ഇരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കൂടെ കാവ്യയുമുണ്ടായിരുന്നെന്ന മൊഴിയെ തുടര്‍ന്നായിരുന്നു കാവ്യയെയും സാക്ഷിയാക്കിയത്.

2017ലാണ് കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.