മദ്യശാലകൾക്കായി പുതിയ മാർഗ നിർദ്ദേശം; ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ നിന്നും മദ്യം വാങ്ങാൻ പുതിയ മാർഗനിർദ്ദേശം. ഒരു ഡോസ് വാക്‌സിനോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ബുധനാഴ്ച്ച മുതൽ മദ്യം വാങ്ങാൻ കഴിയൂ. ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകി.

72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. കോവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവർക്കും ഒരു മാസത്തിന് മുൻപ് കോവിഡ് പോസിറ്റീവായവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സർക്കാർ മദ്യവിൽപ്പന ശാലകൾക്കായി പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. മദ്യശാല വിഷയത്തിൽ സർക്കാരിനെതിരെ കോടതി രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. കോവിഡ് കാലത്ത് മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.