ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോർഡ് മാത്രമാണ് ബിജെപിക്ക് പാർലമെന്റ്. രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാർലമെന്റിനെ ബിജെപി റബർ സ്റ്റാമ്പാക്കി മാറ്റി. ജൂലായ് 28 നാണ് ഐ.ടി പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗം അവസാനമായി ചേർന്നത്. അന്ന് ബിജെപി യോഗം അലങ്കോലമാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പെഗസസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്നുമായിരുന്നു ബിജെപി അംഗങ്ങൾ പറഞ്ഞിരുന്നത്. പാനൽ വിളിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരോട് യോഗത്തിൽ ഹാജരാകേണ്ടതില്ലെന്ന് ബി.ജെ.പി നിർദേശം നൽകിയിരിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസാന മിനിറ്റിൽ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ മീറ്റിങ്ങിൽ നിന്നും ഒഴിവായതെന്നും ശശി തരൂർ പറഞ്ഞു.

