കാൻബറ: പൂർണ്ണമായും കോവിഡ് മുക്തമായ രാജ്യം എന്ന ലക്ഷ്യത്തിലുറച്ച് ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി സൈന്യത്തിന്റെ സഹായവും ഓസ്‌ട്രേലിയ തേടുന്നുണ്ട്.
സിഡ്‌നിയിലേക്ക് ലോക്ക്ഡൗൺ നടപ്പിലാക്കാൻ പട്ടാളത്തെ അയച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഭരണകൂടം. സിഡ്‌നിയിലെ കുടിയേറ്റക്കാർ ഏറെയുള്ള ഭാഗങ്ങളിലും തെക്ക് വടക്കൻ ഭാഗങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് നടപടി. ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുവാനായി 300 സൈനികരേയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ കോവിഡ് വാക്‌സിൻ വിതരണം വളരെ കുറവാണ്. പ്രായപൂർത്തിയായവരിൽ 21 ശതമാനം പേർക്ക് മാത്രമാണ് ഓസ്‌ട്രേലിയയിൽ ഇതുവരെ രണ്ടു ഡോസ് വാക്‌സിനുകൾ ലഭിച്ചിരിക്കുന്നത്.
ദരിദ്ര വിഭാഗങ്ങൾ അധിവസിക്കുന്ന ഭാഗങ്ങളിൽ 13 ശതമാനം പേർക്ക് മാത്രമാണ് വാക്‌സിൻ നൽകിയിട്ടുള്ളത്. സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് 25 ശതമാനം വരെയാണ്. പാവപ്പെട്ടവർ താമസിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനത്തിലേറെ പേരും കുടിയേറ്റക്കാരാണ്. ഇന്റർനെറ്റ് സൗകര്യത്തിന്റെ കുറവ്, കുറഞ്ഞ വരുമാനം, ഭാഷാ പ്രശ്‌നം എന്നിവയാണ് ഇവിടെ വാക്‌സിൻ തോത് കുറയുന്നതിന്റെ കാരണമെന്നാണ് വിദഗ്ദർ പറയുന്നത്. ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ വിന്യസിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നുവരുണ്ട്.
സ്വന്തം നാടുകളിലെ യുദ്ധ ദുരന്തങ്ങൾ ഏറെ അനുഭവിച്ച അഭയാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ സൈന്യത്തിന്റെ സാന്നിദ്ധ്യം ജനങ്ങളിൽ അസ്വസ്ഥത ജനിപ്പിക്കുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ഇല്ലാത്തവർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നത് തടയുവാൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് നടപടിയെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നത്.

