കണ്ണില്ലാത്ത പിണറായി സര്‍ക്കാര്‍; ശ്രീജേഷിന് പ്രതിഫലം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു !

ടോക്കിയോ: ഒളിംപിക്സില്‍ പുരുഷ ഹോക്കി വെങ്കലം നേടിയപ്പോള്‍ രാജ്യം കയ്യടിച്ച പ്രകടനമായിരുന്നു മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ. മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്കെല്ലാം ഗംഭീര പ്രതിഫലം പ്രഖ്യാപിച്ചിട്ടും കേരള സര്‍ക്കാര്‍ ശ്രീജേഷിന്റെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണ്.

ശ്രീജേഷിന് കേരളം അര്‍ഹിക്കുന്ന പുരസ്‌കാരം പ്രഖ്യാപിക്കാത്തതില്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല.

ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പോയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പത്മിനി തോമസും അഭിപ്രായപ്പെട്ടിരുന്നു. ശ്രീജേഷിന് മാത്രമല്ല ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്കെല്ലാം അര്‍ഹമായ അംഗീകാരം ഉടന്‍ നല്‍കണമെന്നും പത്മിനി തോമസ് ആവശ്യപ്പെട്ടു.

അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സര്‍ക്കാര്‍ ഹോക്കി ടീമംഗങ്ങള്‍ക്കും ഒരു കോടി രൂപ പ്രഖ്യാപിച്ചു.

മധ്യപ്രദേശ് സര്‍ക്കാര്‍ വെങ്കലം നേടിയ പുരുഷ ടീമിലെ മധ്യപ്രദേശ് താരങ്ങള്‍ക്ക് ഓരോ കോടി രൂപയും നാലാം സ്ഥാനത്തെത്തിയ വനിതാ ടീമിലെ താരങ്ങള്‍ക്ക് 31 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാരിനെതിരായ വിമര്‍ശനം.