മുസ്ലീം ലീഗിന് ഒന്നും മറച്ചുവെയ്ക്കാനില്ല; ചർച്ചകൾ പാർട്ടിയെ കൂടുതൽ ഗുണകരമാക്കുമെന്ന് എം.കെ. മുനീർ

കോഴിക്കോട്: മുസ്ലീം ലീഗിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് എം.കെ. മുനീർ എം.എൽ.എ. പാർട്ടിയിൽ ഗുണപരമല്ലാത്തത് ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ഓരോ പാർട്ടിയെയും കൂടുതൽ സമ്പന്നമാക്കുകയേ ഉള്ളൂ. അതിനാൽ തന്നെ ഈ ചർച്ചകൾ പാർട്ടിയെ കൂടുതൽ ഗുണകരമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ബോഡിക്കകത്ത് പലരും പലതരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞുകഴിഞ്ഞാൽ അവസാനം എടുക്കുന്ന തീരുമാനം കൂട്ടായ തീരുമാനമാണെന്നായിരുന്നു ഉന്നതാധികാര സമിതിയിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു എന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എം കെ മുനീർ മറുപടി നൽകിയത്. ഉന്നതാധികാര സമിതിയേക്കാൾ പ്രാധാന്യമുള്ളത് പ്രവർത്തക സമിതിക്കാണ്. 14-ാം തിയതി പ്രവർത്തക സമിതി ചേരും.

ഈ സമിതിയിലേക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനും ഭാവിയിൽ പാർട്ടി എങ്ങനെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാണ് സമിതി ചേർന്നതെന്നും അന്തിമമായി തീരുമാനം എടുക്കുന്നത് പ്രവർത്തക സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ചർച്ചകളെയും പാർട്ടി സ്വാഗതം ചെയ്യുമെന്നും ലീഗിന്റേത് ക്ലോസ്ഡ് മൈൻഡ് അല്ല, ഓപ്പണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.