തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അടിയന്തര സജ്ജീകരണങ്ങളൊരുക്കാൻ തീരുമാനം. മെഡിക്കൽ കോളേജിൽ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മൈനർ ഓപ്പറേഷൻ തീയറ്റർ, ഐ.സി.യു മുതലായവ ഉടൻ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാൻ തീരുമാനിച്ചു. എം.ആർ.ഐ., സി.ടി. സ്‌കാൻ മുതലായവ ലഭ്യമാക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഡി.എം.ഇ.യെ ചുമതലപ്പെടുത്തി. കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി മുഖേന നടപ്പാക്കുന്നതിന് 241.01 കോടി രൂപയുടെ ഭരണാനുമതി നൽകി ടെണ്ടർ വിളിച്ചിട്ടുണ്ട്. എത്രയും വേഗം നടപടി പൂർത്തിയാക്കി രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2022 ൽ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ആരംഭിക്കാനുള്ള നടപടികൾ ഈ ആഴ്ച ആരംഭിക്കുന്നതാണ്. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി എൻ.എം.സി. യുടെ അനുവാദം ലഭ്യമാക്കുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. ഗൈനക്കോളജി ചികിത്സയും, ബ്ലഡ് ബാങ്കും ആരംഭിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി. ആശുപത്രി വികസന സമിതി അടിയന്തിരമായി രൂപീകരിക്കുന്നതിന് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓക്സിജൻ പ്ലാന്റ് ഇൻസ്റ്റലേഷന് വേണ്ടി കെ.എം.സി.എൽ., ജില്ലാ ഭരണകൂടം എന്നിവർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും സിവിൽ വർക്കിനുള്ള തുക ജില്ലാ കളക്ടർ നൽകാം എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി.
ഇതിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുന്നതാണ്. ഫർണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും കെ.എം.സി.എൽ. അടിയന്തിരമായി ലഭ്യമാക്കും. കോവിഡിന്റെ മൂന്നാം തരംഗം കണക്കിലെടുത്ത് പീഡിയാട്രിക് ചികിത്സാ വിഭാഗം, ഐ.സി.യു എന്നിവയുടെ ശക്തീകരിക്കുന്നതാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ വർക്കിംഗ് അറേഞ്ച്മെന്റുകളിൽ ജോലി ചെയ്യുന്നവരെ തിരികെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. വർക്കിംഗ് അറേഞ്ച്മെന്റ് പൂർണമായും അവസാനിപ്പിച്ച് നിയമനം നടത്താൻ തീരുമാനിച്ചു. എംപ്ലോയ്മെന്റ് വഴി നിയമിക്കേണ്ട പാർട്ട്ടൈം സ്വീപ്പർമാരുടെ നിയമനം നടത്തി. നഴ്സിംഗ് അസിസ്റ്റുമാർക്ക് അന്തർ ജില്ലാ സ്ഥലംമാറ്റം നൽകി നിയമനം നടത്തിയിട്ടുണ്ട്. അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം വേഗത്തിലാക്കുമെന്ന് വീണാ ജോർജ് പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് ആരംഭിക്കുന്നതാണ്. കെ.യു. ജനീഷ് കുമാറിന്റെ എം.എൽ.എ. ഫണ്ടിൽ നിന്നും കോളേജ് ബസ് നൽകുവാനും തീരുമാനിച്ചു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വിലയിരുത്തി വകുപ്പ് മേധാവികളുടേയും നിർമ്മാണവും അനുബന്ധ സജ്ജീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടേയും യോഗങ്ങളാണ് നടന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

