റിസർവ് ബാങ്കിന്റെ പ്രഖ്യാപനം; സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന്റെ തുടർച്ചയാണെന്ന് ഫെഡറൽ ബാങ്ക് സിഎഫ്ഒ

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിൽ കാണുന്നത് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന്റെ തുടർച്ചയാണെന്ന് ഫെഡറൽ ബാങ്ക് സിഎഫ്ഒ വെങ്കടരാമൻ വെങ്കടേശ്വരൻ. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതിയുടെതായി പ്രഖ്യാപിച്ച യോഗ തീരുമാനങ്ങൾ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 10 വർഷ കടപ്പത്ര വരുമാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറ് ശതമാനത്തിൽ നിന്നും 6.20 ശതമാനമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പണലഭ്യതാ സൗകര്യം ബാങ്കുകൾ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രസ്തുത സൗകര്യം നീട്ടി നൽകിയത് നിലവിലെ സാഹചര്യത്തിൽ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നു.

പണപ്പെരുപ്പത്തേക്കാൾ റിസർവ് ബാങ്ക് വളർച്ചയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. വളർച്ചയ്ക്ക് സാഹചര്യമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ. സാഹചര്യങ്ങൾക്കനുസൃതമായും ക്രമാനുഗതമായും പണലഭ്യതാ സൗകര്യങ്ങൾ പിൻവലിക്കുന്നത് തുടരാനാണു സാധ്യതയെന്നും അദ്ദേഹം വിശദീകരിച്ചു.

2022-23 ന്റെ ആദ്യ പാദത്തിലെ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാക്കപ്പെടുന്നതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് നാല് ശതമാനം എന്ന നിലയിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നിലനിർത്തിയിട്ടുണ്ട്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. ചില്ലറ പണപ്പെരുപ്പം 2021-22 കാലയളവിൽ 5.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇതിൽ രണ്ടാം പാദത്തിൽ 5.9 ശതമാനവും മൂന്നാം പാദത്തിൽ 5.3 ശതമാനവും 2021-22 ലെ നാലാം പാദത്തിൽ 5.8 ശതമാനവുമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.