തിരുവനന്തപുരം: ശക്തമായ പ്രവർത്തനമെന്നത് നിയമസഭ അടിച്ച് പൊളിക്കുന്നത് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവും കോൺഗ്രസിലെ സംസ്ഥാന നേതൃത്വവും പിണറായി സർക്കാരിനെതിരെ മൃദു സമീപനം കൈക്കൊള്ളുന്നുവെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കന്മാർ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശൻ പ്രതകരണവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തിന് സർക്കാരിനോട് മൃദുസമീപനമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷം എപ്രകാരമാണോ പ്രവർത്തിക്കേണ്ടത് അത്തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ദിവസവും ബഹളമുണ്ടാക്കുകയും ഇറങ്ങിപോവുകയും ചെയ്യുന്നില്ലെന്നത് ശരി തന്നെയാണ്. എന്നാൽ ശരിയായ രീതിയിൽ തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. പരാതികൾ ഉണ്ടാകുമെന്നും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി.
മുട്ടിൽ മരംമുറി കേസ്, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. കഴിഞ്ഞ അഞ്ചു മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പ്രതിപക്ഷത്തിന്റെ പ്രകടനം നിരാശാജനകമാണെന്നും വിമർശനം ഉയരുന്നുണ്ട്.

