കർണാടകയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ ആരംഭിക്കും

ബംഗളുരു: കർണാടകയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായി സ്‌കൂളുകൾ തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി 9, 10, 11, 12 ക്ലാസുകൾ ഓഗസ്റ്റ് 23 മുതൽ പുനരാരംഭിക്കും. വിദ്യാർത്ഥികളെ രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുന്നത്. പ്രൈമറി വിദ്യാർത്ഥികളുടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഓഗസ്റ്റ് അവസാന ആഴ്ച്ചയോടെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപനം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. കർണാടകയിലെ മുഴുവൻ ജില്ലകളിലും തുടരുന്ന രാത്രി കർഫ്യൂ സമയം ദീർഘിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. നിലവിൽ രാത്രി പത്ത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. ഇത് രാത്രി 9 മുതൽ ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചത്.