കശ്മീരിലെ സ്‌കൂളുകൾക്ക് രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകൾ നൽകും: പുതിയ തീരുമാനവുമായി സർക്കാർ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സർക്കാർ സ്‌കൂളുകളുടെ പേര് മാറ്റാനൊരുങ്ങുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ പേരുകളാണ് കശ്മീരിലെ സ്‌കൂളുകൾക്ക് നൽകുക. വീരമൃത്യു വരിച്ച ധീര ജവാൻമാരോടുള്ള ആദര സൂചകമായാണ് നടപടി.

ഇന്ത്യൻ സൈന്യം, സിആർപിഎഫ്, പോലീസ് എന്നീ സേനകളിലെ വീരമൃത്യു വരിച്ചവരുടെ പേരുകളാണ് സ്‌കൂളുകൾക്ക് നൽകുന്നത്. ദോഡ, റെസായ്, പൂഞ്ച്, രജൗരി, കത്വ, സാംബ, റംബാൻ, കിഷ്ത്വാർ, ഉദ്ദംപൂർ, ജമ്മു എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഇക്കാര്യം വ്യക്തമാക്കി ജമ്മു ഡിവിഷണൽ കമ്മീഷണർ കത്ത് നൽകിയിട്ടുണ്ട്. പേര് മാറ്റാനുള്ള സർക്കാർ സ്‌കൂളുകൾ ഉടനടി കണ്ടെത്തണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.

കൃത്യമായ പരിശോധനയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ തലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കശ്മീർ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഈ കമ്മിറ്റിയിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിനിധികൾ ഉണ്ടാകണമെന്നും ജമ്മു കശ്മീർ ഭരണകൂടം നിർദ്ദേശിച്ചു.

പഞ്ചാബിലെ സ്‌കൂളുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യത്തിന് വേണ്ടി നൽകിയ സംഭാവനകൾ പരിഗണിച്ച് മഹത് വ്യക്തികളോടുള്ള ആദര സൂചകമായാണ് സ്‌കൂളുകളുടെ പേര് മാറ്റാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്.