തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ വനിത ഹോക്കി ടീം പരിശീലകന്‍ സ്യോര്‍ദ് മാരീന്‍ രാജിവെച്ചു

ടോക്കിയോ: ടോക്കിയോയില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം വെങ്കലം നേടാനാകാതെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ സ്യോര്‍ദ് മാരീന്‍ രാജിവെച്ചു. ഒളിംപിക്സില്‍ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡച്ചുകാരനായ മാരീന്‍ 2017ല്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. തുടര്‍ന്ന് കുറച്ചുകാലം ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനുമായി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷമാണ് വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്ട്രേലിയയെ 1-0ത്തിന് തോല്‍പിച്ചാണ് ഇന്ത്യ ആദ്യമായി ഒളിംപിക്സ് സെമി ഫൈനലിലെത്തിയത്. എന്നാല്‍, സെമിയില്‍ അര്‍ജന്റീനയോട് 2-1ന് പരാജയപ്പെട്ടു. ച വെങ്കലം നേടാമെന്ന പ്രതീക്ഷയില്‍ ബ്രിട്ടനെ നേരിട്ടെങ്കിലും 4-3ന് പൊരുതിത്തോറ്റു.