മുസ്ലിം ലീഗിനുള്ളിലെ പൊട്ടിത്തെറി, പ്രതികരിക്കാതെ കാഴ്ചക്കാരായി കോണ്‍ഗ്രസ് !

തിരുവനന്തപുരം: മുസ്ലിംലീഗിലെ ആഭ്യന്തരകലഹത്തില്‍ മൗനം പാലിച്ച് തടിരക്ഷിക്കാന്‍ കോണ്‍ഗ്രസ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മു ഈന്‍ അലി തങ്ങള്‍ രംഗത്തെത്തിയതാണ് ആഭ്യന്തര കലഹത്തിന് തിരികൊളുത്തിയത്. എന്നാല്‍, കാര്യങ്ങള്‍ കലങ്ങിതെളിയുന്നതു വരെ ലീഗിന്റെ ആഭ്യന്തരവിഷയമായി ചൂണ്ടിക്കാട്ടി പ്രതികരിക്കാതെ മാറിനില്‍ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അതേസമയം, കുഞ്ഞാലികുട്ടിക്കും മകനുമെതിരെ കള്ളപ്പണ ആരോപണവുമായി കെ.ടി.ജലീല്‍ രംഗത്തെത്തിയ ഘട്ടത്തില്‍ രക്ഷാകവചം ഒരുക്കിയ യുഡിഎഫ് ലീഗിനുള്ളിലെ പോരില്‍ പക്ഷം പിടിക്കാന്‍ തയ്യാറായിട്ടില്ല. ലീഗിലെ സമവാക്യങ്ങളുടെ മാറ്റം നിരീക്ഷിക്കുകയാണെന്നാണ് ഒരു മുതിര്‍ന്ന നേതാവ് ഇതേക്കുറിച്ചു പ്രതികരിച്ചത്.

പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുയിന്‍ അലി തങ്ങള്‍ കോഴിക്കോട് മാധ്യമങ്ങളെ കണ്ടത്. ഹൈദരലി തങ്ങള്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് മുയിന്‍ അലി കുറ്റപ്പെടുത്തി.

തന്റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുതിയ വിവാദങ്ങളോടെ മാനസിക സമ്മര്‍ദ്ദം കൂടി ആകെ തകര്‍ന്ന നിലയിലാണെന്നും മുയിന്‍ അലി ആരോപിച്ചു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണെന്നും അദ്ദേഹം തുറന്നടിച്ചു.

മു ഈന്‍ അലി തങ്ങളുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി സമവായത്തിന് ശ്രമിച്ചേക്കാമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.