തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ കാര്യക്ഷമല്ലെന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി. ഇക്കാര്യം വിശദമാക്കി സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ടാണ് സംഘം ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയത്.
രോഗവ്യാപനം പിടിച്ചു നിർത്താൻ സർക്കാർ ഫലപ്രദമായി ഇടപെടൽ നടത്തുന്നില്ലെന്നും കേന്ദ്ര സംഘം വിമർശിക്കുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയിൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും സംസ്ഥാനത്ത് ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ല. കോവിഡ് ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാണിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. ആർ.ടി.പി.സി.ആറിനെക്കാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. മിക്കജില്ലകളിലും ആർ.ടി.പി.സി.ആർ. -റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി വിശദമാക്കി.

