തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിക്കും. ചൊവ്വാഴ്ച്ച ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ തീരുമാനിച്ചു.
നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനും യോഗത്തിൽ തീരുമാനമായി. ഞായറാഴ്ച്ചകളിൽ ലോക്ക് ഡൗൺ നിലനിൽക്കുമെങ്കിലും ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലും ഓഗസ്റ്റ് 22 മൂന്നാം ഓണത്തിനും തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആയിരം ആളുകളിൽ എത്ര പേർ പോസീറ്റീവ് എന്ന് നോക്കിയാവും ഓരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുന്നത്. കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്ത സ്ഥലങ്ങളിൽ വിപുലമായ ഇളവ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പോസീറ്റീവ് കേസുകൾ എന്നതാവും ഇനി ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മാനദണ്ഡം. പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രമായിരിക്കും ഇനി അടച്ചിടുന്നത്.
ടിപിആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന നിലവിലെ രീതിയ്ക്ക് പകരം രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് ചീഫ് സെക്രട്ടറി തല സമിതി ശുപാർശ ചെയ്തത്. കൂടുതൽ കോവിഡ് കേസുകൾ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ കൊണ്ടു വരാനാണ് ആലോചന. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്. വ്യാപാരികൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.

