ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചു: 632 കോടി പിഴ അടയ്ക്കാൻ സൂമിന് നിർദ്ദേശം നൽകി കോടതി

വാഷിംഗ്ടൺ: വീഡിയോ കോൾ ആപ്പ് സൂമിന് തിരിച്ചടി. സൂമിന് 85 ദശലക്ഷം ഡോളർ (ഏകദേശം 632 കോടി) രൂപ സൂം പിഴയിനത്തിൽ കെട്ടിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച അവകാശങ്ങളിൽ ലംഘനം ഉണ്ടായി എന്ന് കാണിച്ച് വീഡിയോ കോൾ ആപ്പായ സൂമിന് എതിരെ നൽകിയ കേസിലാണ് കോടതിയുടെ നിർദ്ദേശം. സൂം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡിൻ മുതലായ കമ്പനികൾക്ക് ചോർത്തി കൊടുക്കുകയും ‘സൂംബോംബിങ്ങ്’ എന്ന പ്രക്രിയയിലൂടെ ഹാക്കർമാർക്ക് സൂം മീറ്റിങ്ങുകളിൽ തടസ്സം സൃഷ്ടിക്കാൻ അവസരം ഒരുക്കി എന്നതുമാണ് സൂമിനെതിരെ ഉയർന്നിരിക്കുന്ന പരാതികൾ.

സൂം ആപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുമെന്നാണ് ഒത്തുതീർപ്പ് ഉടമ്പടിയിൽ കമ്പനി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഫയൽ ചെയ്ത പ്രാരംഭ ഒത്തുതീർപ്പ് ഉടമ്പടിയ്ക്ക് കാലിഫോർണിയയിലെ സാൻ ഹവ്സേയിലെ, യുഎസ് ഡിസസ്ട്രിക്ട് ജഡ്ജായ ലൂസി കോഹ്‌യുടെ അംഗീകാരം ലഭിക്കണം. നിർദ്ദിഷ്ട ശ്രേണിയിൽപ്പെട്ട സൂം ആപ്പിന്റെ സബ്സ്‌ക്രൈബർമാർക്ക് അവരുടെ പ്രധാന സബ്സ്‌ക്രിപ്ഷന്റെ 15 ശതമാനം തുക അല്ലങ്കിൽ 25 ഡോളർ, ഏതാണോ ഉയർന്ന തുക എന്നാൽ അത് തിരികെ ലഭിക്കും. അതേസമയം, മറ്റുള്ളവർക്ക് 15 ഡോളർ വരെയുമാണ് റീഫണ്ട് ഇനത്തിൽ ലഭിക്കുന്നത്. സൂം ഉപയോക്താക്കൾ മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ, മീറ്റിങ്ങിന്റെ അധ്യക്ഷനോ മീറ്റിങ്ങിൽ പങ്കെടുക്കുന്ന മറ്റ് ആരെങ്കിലുമോ പ്രസ്തുത മീറ്റിങ്ങിൽ ഏതെങ്കിലും തേഡ് പാർട്ടി ആപ്പ് ഉപയോഗിക്കുകയാണങ്കിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും ഇത് സംബന്ധിച്ച് സൂം മുന്നറിയിപ്പ് നൽകേണ്ടതാണെന്നാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെ മറ്റൊരു നിബന്ധന.

ഉദ്യോഗസ്ഥർക്ക് സ്വകാര്യതയെയും ഡാറ്റാ കൈകാര്യം ചെയ്യുന്നതിനെയും സംബന്ധിച്ച് പ്രത്യേക പരിശീലനവും നൽകുമെന്നും സൂം ഉറപ്പ് നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനുമാണ് കമ്പനി ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും ഉപയോക്താക്കളുടെ വിശ്വാസ്യതയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാനമെന്നും സൂം അറിയിച്ചു. ഉയർന്ന ശ്രേണിയിലുള്ള വരിക്കാരിൽ നിന്നും സബ്സ്‌ക്രിപ്ഷൻ ഇനത്തിൽ സൂം ഏകദേശം 1.3 ലക്ഷം കോടി ഡോളറാണ് ശേഖരിച്ചത്. അതിനാൽ അന്യായക്കാരുടെ അഭിഭാഷകൻ കോടതി വ്യവഹാര ചെലവടക്കമുള്ള ന്യായമായ തുക എന്ന നിലയിലാണ് 85 ദശലക്ഷം ഡോളർ ഒത്തു തീർപ്പായി അവകാശപ്പെട്ടത്. വ്യവഹാര ഫീസ് ഇനത്തിൽ 21.25 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.