മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണം; പി സി ചാക്കോ

പത്തനംതിട്ട: മരംമുറി വിവാദത്തിൽ പ്രതികരണവുമായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനിട്ട ഉത്തരവ് കൊണ്ടായിരിക്കാം മരംമുറി നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മന്ത്രി പറഞ്ഞുവെന്ന് വച്ച് ഒരു ഉദ്യോഗസ്ഥനും അങ്ങനെ ഒരു ഉത്തരവ് ഇറക്കേണ്ട ബാധ്യതയില്ലെന്നും മന്ത്രി ഉത്തരവിടാൻ പറഞ്ഞാൽ എതിർക്കുന്ന എത്രയോ ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മരംമുറി വിവാദത്തിൽ മന്ത്രിമാരുടെ പ്രേരണ, സമ്മർദം എന്നിവ അന്വേഷിക്കണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു. മരംമുറി സംബന്ധിച്ച് യാതൊരു ബന്ധവും ഇപ്പോഴത്തെ മന്ത്രിക്കില്ല. നേരത്തെ മന്ത്രിസ്ഥാനത്ത് ഇരുന്നവർക്ക് സംഭവത്തിൽ ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണം. അതിനാണ് സംസ്ഥാന സർക്കാർ സംയുക്ക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി. മന്ത്രിമാരും പാർട്ടിക്കാരും ഉദ്യോഗസ്ഥരും ചേർന്നാൽ തീർച്ചയായും അഴിമതി നടക്കുമെന്നും എന്നാൽ, ഈ വിഷയത്തിൽ അങ്ങനെ ഉണ്ടായതായി തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് പാർട്ടി പ്രവർത്തകർ തമ്മിലുള്ള വിഷയത്തിൽ മന്ത്രി ഇടപെടേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ഫോൺ വിളിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. മന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുക. പാർട്ടി കാര്യങ്ങൾ നോക്കാൻ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയുണ്ടെന്നും ഇനി പാർട്ടി സംബന്ധമായി പരാതികൾ ലഭിച്ചാൽ അത് നേതൃത്വത്തിന് കൈമാറണമെന്നും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം പാർട്ടി കാര്യങ്ങളിൽ ഇടപെട്ടാൽ ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാകും. അതു കൊണ്ടാണ് കൊല്ലം സംഭവത്തിൽ അദ്ദേഹത്തിന് ജാഗ്രത കുറവുണ്ടായി എന്ന് പാർട്ടി വിലയിരുത്തിയത്. ആക്ഷേപം ഉണ്ടായപ്പോൾ അന്വേഷിച്ച് നടപടി എടുത്തുവെന്നും മന്ത്രിയെ പാർട്ടി പൂർണമായും പിന്തുണച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ വി തോമസ് വരുമെങ്കിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എൻസിപി തയ്യാറാണ്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് നേതൃത്വത്തിന്റെ കണ്ണിലെ കരടായ വ്യക്തിയാണ് കെ വി തോമസ്. കോൺഗ്രസിൽ അദ്ദേഹം ഒരുപാട് അവഗണന നേരിടുന്നുണ്ട്. തോമസ് സിപിഎമ്മിലേക്ക് പോകുന്നതായി അറിയില്ല. അദ്ദേഹത്തിന് സീതാറാം യെച്ചൂരിയുമായി സൗഹൃദം ഉണ്ട്. അതു കൊണ്ടാകാം സന്ദർശനം നടത്തിയത്. പുതുതായി വന്നവർ എൻസിപിയിലെ മുൻകാല നേതാക്കളെ ഒതുക്കുന്നുവെന്ന് തോന്നിയിട്ടില്ല. പാർട്ടിയുടെ ഭാരവാഹികൾ മാറിയേക്കാമെന്നും ഭിന്നാഭിപ്രായമില്ലാതെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.