കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം ഏര്‍പ്പെടുത്തി നോര്‍ക്കാ റൂട്ട്‌സ്

തിരുവനനന്തപുരം: കോവിഡ് ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് ധനസഹായം ഏര്‍പ്പെടുത്തി നോര്‍ക്കാ റൂട്ട്‌സ്. ഒറ്റത്തവണയായി 25000 രൂപയാണ് സഹായമായി നല്‍കുന്നത്.

ആനുകൂല്യം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. കോവിഡ് ബാധിച്ച് മരിച്ച മുന്‍പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകുന്നതാണ്.

നോര്‍ക്ക വെബ്‌സൈറ്റായ www.norkaroots.org വഴിയാണ് ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ടത്. മരണമടഞ്ഞ രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ് പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, അപേക്ഷകയുടെ ആധാര്‍, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവിന്റെയോ ആക്ടീവായ സേവിംങ്‌സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഇതു കൂടാതെ കോവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റോ, കോവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ടോ കൂടി ഹാജരാക്കേണ്ടതാണ്.

മാത്രമല്ല, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പരില്‍ ബന്ധപ്പെടുക.