മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖകൾ; കേസെടുത്ത് പോലീസ്

pinarayi

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ മാവോയിസ്റ്റുകൾ ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. തൊണ്ടർനാട് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടർനാട് പെരിഞ്ചേരിമലയിലാണ് ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകൾ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പെരിഞ്ചേരിമല ആദിവാസി കോളനിയിൽ നാലംഗ സായുധ സംഘം എത്തി ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ലഘുലേഖയിൽ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും നോട്ടീസിൽ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന മാവോയിസ്റ്റ് സംഘം കോളനിയിലെ രണ്ട് വീടുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ പോസ്റ്ററുകൾ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ഇതാദ്യമായാണ് വയനാട്ടിൽ ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.

മാവോയിസ്റ്റുകളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തി ലഘുലേഖകൾ വിതരണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.