കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ഇളവുകൾ നൽകാൻ സാധ്യത

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണനയിൽ. നീണ്ടു പോകുന്ന ലോക്ക് ഡൗൺ ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്നത് രോഗവ്യാപനത്തിനു മറുമരുന്നല്ലെന്ന രീതിയിലും വാദങ്ങൾ ഉയരുന്നുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രണത്തിനായി ബദൽ മാർഗം കണ്ടെത്തണമെന്ന മുഖ്യമന്ത്രി നിർദേശം കൂടി കണക്കിലെടുത്ത് നാളെ ചേരുന്ന ഉന്നതതല സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. രണ്ടു ഡോസ് വാക്‌സിൻ കുത്തിവയ്പ്പ് എടുത്തവരുടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാനും രണ്ടു കുത്തിവയ്പ്പ് എടുത്തവർക്കു തടസമില്ലാതെ കടകളിലേക്കു വരാനും അവസരമൊരുക്കാനാണ് ആലോചന.

കടയുടമ വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കടകളിൽ പ്രദർശിപ്പിക്കണം. സാധനം വാങ്ങാനെത്തുന്നവരുടെ കൈവശമോ മൊബൈൽ ഫോണിലോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ലോക്ക്ഡൗൺ മൂലമുള്ള പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. വാക്സിനെടുക്കാത്തവർ ആൾക്കൂട്ടത്തിലേക്കു വന്നാൽ നടപടിയുണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.