മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക ലഭിച്ചില്ല; പ്രതിസന്ധിയിലായി കുട്ടനാട്ടിലെ കർഷകർ

ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ ദുരിതത്തിൽ. മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ വന്നതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിക്കപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിൽ മാത്രം 1229 കർഷകർക്കാണ് ഇൻഷുറൻസ് തുക ലഭിക്കാത്തത്. കഴിഞ്ഞ വർഷം മടവീഴ്ച്ചയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച കർഷകരാണിവർ.

ചമ്പക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം ലഭിക്കാനുള്ളത്. കഴിഞ്ഞ വർഷം ചമ്പക്കുളത്തെ 24 പാടശേഖരങ്ങളിൽ 21 ലും വെളളം കയറുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. അതേസമയം നഷ്ടപരിഹാരം കണക്കാക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും ഇൻഷുറൻസ് കമ്പനിയുമായുളള ഒത്തുകളിയാണ് തങ്ങൾക്ക് സഹായം നിഷേധിക്കാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. സഹായം ലഭിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പാടശേഖര സമിതികളുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.