കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മാസം 2000 രൂപയും പ്രസവ ചിലവും നല്‍കുമെന്ന് പത്തനംതിട്ട രൂപത

പത്തനംതിട്ട: കുട്ടികളുടെ എണ്ണം കൂടുതലുള്ള ദമ്പതികള്‍ക്ക് സഹായ വാഗ്ദാനവുമായി പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപത നാലോ അതിലധികമോ കുട്ടികളുളള കുടുംബത്തിന് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനമാണ് അറിയിച്ചിരിക്കുന്നത്.

നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ സാമ്പത്തിക സഹായം നല്‍കിത്തുടങ്ങുമെന്നും, പ്രസവ ചിലവിന് ആവശ്യമെങ്കില്‍ പണം നല്‍കുമെന്നും പത്തനംതിട്ട രൂപത വ്യക്തമാക്കുന്നു. മാത്രമല്ല, ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും, കുടുംബങ്ങളെ അദ്ധ്യാത്മികമായി നയിക്കാന്‍ ഒരു വൈദികനെയും കന്യാസ്ത്രീയെയും ഏര്‍പ്പെടുത്തുമെന്നും ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിക്കുന്നു.

കൂടുതല്‍ കുട്ടികളെ സ്വീകരിക്കാന്‍ ദമ്പതികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണ് സര്‍ക്കുലറെന്ന് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രൂപത സ്‌കൂളുകളില്‍ അഡ്മിഷന് മുന്‍ഗണനയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ പാലാ രൂപതയും കുട്ടികള്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സഹായ വാഗ്ദാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ട രൂപതയുടെയും പ്രഖ്യാപനം.