നാളികേര വികസന ബോർഡിനെ കാവിവത്ക്കരിക്കുന്നതിനുള്ള തീരുമാനം കേരകർഷകരെ ആശങ്കയിലാക്കുന്നു; കെ സുധാകരൻ

തിരുവനന്തപുരം: നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കിയ തീരുമാനത്തിനെതിരെ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോകനട്ട് ഡെവലപ്പ്‌മെന്റ് ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുന്നതിൽ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ. എന്നാൽ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബി ജെ പി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളിൽ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ടീയ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി കൊള്ള നടത്തുന്ന സർക്കാരുകളെയാണെന്ന് അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.