ഓണക്കാലത്തെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ തീരുമാനം അവലോകനത്തിന് ശേഷം; വീണാ ജോർജ്‌

പത്തനംതിട്ട: സംസ്ഥാനത്ത് ഓണക്കാലത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അവലോകനത്തിന് ശേഷം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വിവിധ വിഷയങ്ങൾ പഠിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിഷയം അവലോകനം ചെയ്ത ശേഷം ഇളവുകളിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പരമാവധി കോവിഡ് പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 1.9 ലക്ഷത്തോളം പരിശോധനകൾ നടന്ന ദിവസവും സംസ്ഥാനത്തുണ്ട്. രോഗികളുടെ പ്രൈമറി കോണ്ടാക്ടിലുള്ള പരമാവധിപ്പേരുടെ ടെസ്റ്റുകൾ നടത്തുകയാണ്. ആർടിപിസിആർ പരിശോധന കർശനമാക്കിയ കർണാടക സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിലെ പരിശോധന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തെ അംഗീകരിക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു. അരോഗ്യ പ്രവർത്തകർക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് മുന്നറിയിപ്പ് നൽകി.