കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികളെ സി.പി.എം ഭയപ്പെടുകയാണ്; വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികളെ സി.പി.എം ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ ചോദ്യം ചെയ്താൽ സി.പി.എം നേതാക്കൾക്ക് കേസിലുളള പങ്ക് പുറത്ത് വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണബാങ്കിൽ പണം നിക്ഷേപിച്ച മുഴുവൻ ആളുകളുടെയും പണം തിരികെ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരാണ്. ഇല്ലെങ്കിൽ എല്ലാ സഹകരണ ബാങ്കുകളുടെയും വിശ്വാസ്യത തകരും. അടിയന്തര നിയമനിർമ്മാണത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നും ബാങ്കുകളിലെ നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കുകളിലെ അക്കൗണ്ടിംഗ് നടപടി ക്രമങ്ങൾ സുതാര്യവും കുറ്റമറ്റതും ആകണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വൻതോതിലുള്ള തട്ടിപ്പ് കരുവന്നൂരിൽ നടന്നുവെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാത്തതിനാലാണ് വീണ്ടും 100 കോടി രൂപ സാധാരണക്കാർക്ക് നഷ്ടമായത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത് അനുസരിച്ച് പത്രങ്ങളിൽ എല്ലാം വാർത്തകൾ വന്നു. എന്നാൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

സുപ്രീം കോടതി വിധി പാലിച്ചായിരിക്കണം അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയാൽ പ്രതികളെ ചോദ്യം ചെയ്യലിന് വിട്ട് നൽകുമെന്നിരിക്കേ പ്രതികളെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്തിനാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പോലീസ് അന്വേഷിച്ചാൽ സർക്കാർ പോലീസിനെ സ്വാധീനീക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് വിഡി സതീശൻ ആവശ്യപ്പെടുന്നത്.

അതേസമയം കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെയും അദ്ദേഹം വിമർശിച്ചു. ടി.പി.ആർ അനുസരിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഫലപ്രദമല്ല. ജൂൺ 16 ന് ട്രിപ്പിൾ ലോക്ഡൗൺ സംവിധാനം ഏർപ്പെടുത്തിയപ്പോൾ 23 സ്ഥലങ്ങൾ മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്. ജൂലൈ 31-ന് ഇത് 323 ആയി ഉയർന്നുവെന്നും നിരന്തരമുള്ള ലോക്ക്ഡൗൺ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അവതാളത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.