സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു, മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കസ്റ്റംസ് കമ്മീഷണര്‍ !

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ച് സ്ഥലംമാറ്റം കിട്ടി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകളും, സ്വാധീനിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായി, എന്നാല്‍ അന്വേഷണം സുതാര്യമായിരുന്നെന്ന് സുമിത് കുമാര്‍ പറഞ്ഞു.

സര്‍ക്കാരിനെ കടുത്തഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ലെന്ന് പറഞ്ഞ സുമിത് കുമാര്‍ താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ടെന്നും അറിയിച്ചു.

മാത്രമല്ല, കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും, സര്‍ക്കാരിനെതിരേ താനൊരു കമ്മീഷനെ വെച്ചാല്‍ എങ്ങനെയിരിക്കും, സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും സംസ്ഥാനത്തിനെതിരേ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണെന്നും സുമിത് കുമാര്‍ വ്യക്തമാക്കി.

നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം കസ്റ്റംസ് ചെയ്തിട്ടുണ്ട്. മാത്രമല്ല, വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുന്നുമുണ്ട് ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.