കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ; പരീക്ഷണം വിജയകരം, പഠനഫലം പുറത്ത്

ന്യൂഡൽഹി: കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരം. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോർട്ടിന് അംഗീകാരം നൽകി. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്സിൻ തുടങ്ങിയവ നൽകി നടത്തിയ പരീക്ഷണത്തെ തുടർന്നാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

അസർബൈജാനിൽ 50 ആളുകളിൽ വാക്‌സിൻ പരീക്ഷണം നടത്തി. കോവിഡ് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ മിശ്രിത വാക്‌സിനേഷൻ പോലുള്ള പദ്ധതികൾക്ക് പ്രധാന്യമേറെയുണ്ടെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. വാക്സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി വർധിക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യ ഉൾപ്പെടെ ലോകത്ത് പല രാജ്യങ്ങളും മിശ്രിത വാക്സിനേഷൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. വെല്ലൂരിലെ മെഡിക്കൽ കോളേജിന് കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അധികൃതർ അനുമതി നൽകിയത്.