ചൈനീസ് വാക്‌സിനും ഗ്യാരണ്ടിയില്ലാത്തത് !ആറുമാസത്തെ സംരക്ഷണം പോലുമില്ലെന്ന് പഠന റിപ്പോര്‍ട്ട്

ബീജിംഗ്: കോവിഡിനെതിരായി ചൈന കണ്ടുപിടിച്ച സിനോവാകിന് അവരുടെ ഉത്പന്നങ്ങള്‍ പോലെതന്നെ ഗ്യാരണ്ടിയില്ലെന്ന് പഠന റിപ്പോര്‍ട്ട്. ചൈനീസ് വാക്‌സിന് കോവിഡിനെതിരായി ആറുമാസത്തെ സംരക്ഷണം പോലും നല്‍കാനാവില്ലെന്നാണ് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

പൂര്‍ണ ആരോഗ്യവാന്മാരായ 18 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നുമെടുത്ത രക്തസാമ്പിളുകളില്‍ നടത്തിയ പഠനത്തിലാണ് ചൈനീസ് വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നത്. രണ്ടാമത്തെ ഡോസ് എടുത്തവരുടെ ശരീരത്തില്‍ ഇനി ബൂസ്റ്റര്‍ ഡോസ് കൊണ്ടു മാത്രമേ ഫലം ഉണ്ടാവുകയുള്ളു എന്നും പഠന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫൈസര്‍ അടക്കമുള്ള വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് എടുത്ത് ഒരു നിശ്ചിത കാലത്തിന് ശേഷവും അണുബാധയുണ്ടാകാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാവുമെന്ന ഉറപ്പ് നല്‍കുമ്പോഴാണ് ചൈനീസ് വാക്‌സിന്റെ പോരായ്മ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേസമയം, സിനോവാക്കിന്റെ മൂന്നാമത്തെ ഡോസ് എടുത്തവരില്‍ ഏകദേശം 28 ദിവസത്തിനുശേഷം ആന്റിബോഡി അളവില്‍ 35 മടങ്ങ് വര്‍ദ്ധനവ് കണ്ടെത്തിയിട്ടുമുണ്ട്. മാത്രമല്ല, കൊവിഡിനെ തടയുന്നതിനായി ഒരാളുടെ ശരീരത്തില്‍ എത്രത്തോളം ആന്റിബോഡി വേണം എന്നതിനെ കുറിച്ച് കൃത്യമായി ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

ജൂണ്‍ അവസാനത്തോടെ ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, ചിലി എന്നീ രാജ്യങ്ങളില്‍ സിനോവാക് ഒരു ബില്യണ്‍ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്.