ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎസ് ആഭ്യന്തരസെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ കൂടിക്കാഴച്ചയിൽ തീരുമാനമായി.
ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രസിഡൻറ് ബൈഡനുള്ള ശക്തമായ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത് ആഗോള നന്മയ്ക്കുള്ള ശക്തിയാണെന്നും ആന്റണി ബ്ലിങ്കനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്വാഡ്, കോവിഡ് വൈറസ് വ്യാപനം, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിലെ അമേരിക്കയുടെ ഇടപെടലുകൾക്ക് മോദി അഭിനന്ദനം അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർക്കുള്ള ശുഭാശംസകളും അദ്ദേഹം നേർന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായും നേരത്തെ ആന്റണി ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച്ച.

