അണികളുടെ ദൈവമായതിനാല്‍ പിണറായിക്ക് അസഹിഷ്ണുത, ആരായാലും പറയേണ്ടത് പറയുമെന്ന് വി ഡി സതീശന്‍ !

തിരുവനന്തപുരം: ദൈവമാണെന്ന് അണികള്‍ പറയുന്നതുകൊണ്ട് പ്രതിപക്ഷ വിമര്‍ശനം കേള്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണെന്ന് വിമര്‍ശിച്ച് വി.ഡി സതീശന്‍. ലോക്ഡൗണ്‍ മൂലം വിവിധ മേഖലയില്‍ ഉള്ളവര്‍ നേരിടുന്ന പ്രതിസന്ധി നിയമസഭയില്‍ ഉന്നയിച്ചത് കേള്‍ക്കാന്‍ സര്‍ക്കാര്‍ അസഹിഷ്ണുത കാട്ടി എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ദൈവമാണെന്ന് അണികള്‍ പറയുന്നത് കൊണ്ടാകും വിമര്‍ശനം കേള്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത എന്നും, ഏത് ദൈവമാണെങ്കിലും തങ്ങള്‍ പറയേണ്ടത് പറയുമെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.

കോവിഡ് മൂലം സമൂഹത്തിലുണ്ടായ പ്രത്യാഘാതം സംബന്ധിച്ച് യു.ഡി.എഫ്. വിവിധ മേഖലകളില്‍ ഉണ്ടായ നഷ്ടങ്ങളില്‍ പഠനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പഠനം നടത്തണം. ദുരന്താഘാതം കണക്കു കൂട്ടാനും സഹായങ്ങള്‍ വിതരണം ചെയ്യാനും ‘കോവിഡ് ദുരന്തനിവാരണ കമ്മീഷന്‍’ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷ ആവശ്യം.

മാത്രമല്ല, തെരഞ്ഞെടുപ്പ് ജയിച്ചതിന്റെ ഹാങ്ങോവര്‍ സര്‍ക്കാരിന് മാറിയിട്ടില്ലെന്നും, ജനങ്ങളുടെ സങ്കടം കേള്‍ക്കാന്‍ സര്‍ക്കാരിന് കണ്ണും കാതും ഇല്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ സങ്കടം കേട്ടിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം ‘കൂരായണ’ എന്ന രീതിയാണ് സര്‍ക്കാരിനെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.