കിറ്റ് മാത്രം പോര; ഓരോ റേഷൻകാർഡുടമയ്ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുളള സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് കിറ്റ് മാത്രം നൽകിയാൽ പോരെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വരുമാനം നിലച്ചിരിക്കുന്ന ഈ സമയത്ത് ജനങ്ങൾക്ക് പണവും നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഓരോ റേഷൻകാർഡുടമയ്ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുളള സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടു. എല്ലാ മേഖലകളിലും ആത്മഹത്യകൾ നടക്കുകയാണ്. ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ലോകമാകെ കോവിഡ് പ്രതിരോധത്തിന് ഒരു സംവിധാനമുണ്ടായപ്പോൾ കേരളം അതിൽ പരാജയപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

അതേസമയം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. പഞ്ചാബ് പോലെയുളള സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം തന്നെ മുടങ്ങിയ അവസ്ഥയുണ്ടായി. എന്നാൽ കേരളത്തിൽ ഇക്കാലത്ത് 85 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായി കിറ്റ് നൽകിയെന്നും ധനമന്ത്രി അടിയന്തര പ്രമോയത്തിന് മറുപടി നൽകി.